ചാവക്കാട്:ഒരുമനയൂർ,ഗുരുവായൂർ,ചാവക്കാട് എന്നി പ്രദേശങ്ങളിൽ വഖഫ് ബോർഡിന്റെ നീരാളിപിടുത്തത്തിൽ വീണ്ടും 37 കുടുംബങ്ങളും ഇരയായി.ഒരുമനയൂർ ഒറ്റതെങ്ങ് കിഴക്കുഭാഗവും,ജെ.കെ.മാർബിളിന്റെ പടിഞ്ഞാറ് ഭാഗവും,തങ്ങൾപടി തുടങ്ങി 5 ഏക്കർ ഭൂമിയിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ പാലയൂർ,ചക്കംകണ്ടം എന്നിവിടങ്ങളിലും ഇവർ പിടിമുറുക്കിയിട്ടുണ്ട്.ഒറ്റതെങ്ങിന് കിഴക്ക് ഭാഗം പൊന്നാനി താലൂക്കിൽ സാമൂതിരിയുടെ പണ്ടാരം വഴി 1910 ൽ പുഴുക്കൽ തറവാട്ടുകാർക്ക് ചാർത്തി കിട്ടിയ സ്വത്ത് ഭാഗം വെച്ചതിൽ സഹോദരി ഭാനുമതി അമ്മയ്ക്ക്(പടിഞ്ഞാറെ പുഴുക്കൽ) അനുവദിച്ച് കിട്ടിയ ഭൂമി 1980-ല്‍ മൂത്തേടത്ത് ബാഹുലേയൻ വാങ്ങുകയും,ആയതിനുശേഷം 2000-ൽ പരേതനായ വെണ്ണക്കൽ ബാലകൃഷ്ണൻ വാങ്ങുകയും,2020-ൽ 6 വീട്ടുകാർക്ക് വിറ്റു.ഇതിനടുത്തുള്ള 10 സെൻറ് ഭൂമി ചെട്ടിക്കുളം രാമു എന്നവർക്ക് പുഴുക്കൽ തറവാട്ടുകാർ ദാനമായി നൽകുകയും ഉണ്ടായി.ഇതെല്ലാം 1883-ല്‍ വഖഫ് ഭൂമി ആണെന്ന് അവകാശപ്പെട്ടുകൊണ്ട് കത്തയച്ചിരിക്കുകയാണ്.മുനമ്പം വിഷയത്തിന് മുൻപ് ഇവർക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്.ആരും ഇവരെ സഹായിക്കാൻ ഇല്ലാത്തതിനാൽ വഖഫ് ബോർഡിൻ്റെ തിരൂരിലുള്ള ഒരു വക്കീലുമായി ബന്ധപ്പെട്ടെങ്കിലും ഇയാൾ ഒരേ സർവേയിൽ പെട്ട ഏഴ് പേരിൽ നിന്നായി 11500 രൂപ വീതം വാങ്ങുകയും പിന്നീട് തുടർ നടപടിയൊന്നും ഉണ്ടായില്ലെന്ന് പറയുന്നു.തുടർന്ന് മറ്റൊരു വക്കീലിനെ കണ്ടെങ്കിലും കേസ് ഫയൽ നമ്പറോ മറ്റ് ആധികാരികരേഖകളോ നല്കാൻ കഴിഞ്ഞിട്ടില്ല.37 കുടുംബങ്ങൾക്കാണ് ഇപ്പോൾ വഖഫ് ബോർഡിൽ നിന്നും നോട്ടീസ് ലഭിച്ചിരിക്കുന്നത്. പുഴക്കൽ തറവാട്ടുകാർക്ക് ചാർത്തി കിട്ടിയ ഭൂമിയിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുൾപ്പെടെയാണ് വഖഫ് ബോർഡിൽ നിന്ന് കുടിയിറക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇവർക്ക് വഖഫ് ബോർഡിൽ നിന്നും നോട്ടീസ് ലഭിച്ചത്.2022,23 പിന്നെ ഈ വർഷം മൂന്നുമാസം മുൻപുമാണ് നോട്ടീസ് ലഭിച്ചത്.കോട്ടമ്മൽ ബാലകൃഷ്ണൻ,നീലങ്കാവിൽ ഫ്രാൻസിസ്,മരക്കാർ ഇബ്രാഹിം,ചെട്ടിക്കുളം രാമു,മൂത്തേടത്ത് ബാഹുലേയൻ തുടങ്ങിയവർ എല്ലാം ചേർന്ന് സ്ഥലം എംപിയും, കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.കഴിഞ്ഞദിവസം ഇരുന്നൂറിലധികം കുടുംബങ്ങളാണ് ചാവക്കാട് മണത്തല വില്ലേജിൽ വഖഫ് ബോർഡിൽ നിന്നും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടത്.നൂറ് വർഷത്തിലധികമായി താമസിക്കുന്ന പരമ്പരാഗത സ്വത്തുക്കളിലും,വില കൊടുത്ത് വാങ്ങിച്ചവയിലും,പട്ടയം ലഭിച്ച വസ്തുക്കളിലും വഖഫ് അവകാശമുന്നയിച്ചതിലെ വിരോധാഭാസത്തിൽ പകച്ചിരിക്കുകയാണ് മണത്തല നിവാസികൾ.ചാവക്കാട് നഗരസഭ 20-ആം വാർഡിൽ മണത്തല പള്ളിയുടെ പുറകിലുള്ള സ്ഥലത്താണ് വഖഫ് ബോർഡ് അവകാശവാദം ഉന്നിയിച്ചിട്ടുള്ളത്.സംസ്ഥാന സർക്കാരിന് പരാതി നൽകിയെങ്കിലും യാതൊരു അനുകൂല പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ഇരകൾ പരാതിപ്പെട്ടു
വഖഫ് ബോർഡിന്റെ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ചാവക്കാട്ടെ കുടുംബങ്ങളും
