ഗുരുവായൂർ:പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്.വൃശ്ചികത്തിലെ ശുക്ലപക്ഷമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങൾ ഗുരുപവന പുരിയിലെത്തും.നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.ക്ഷേത്ര നഗരി പൂർണമായും ഇപ്പോൾ അലങ്കാരപൂരിതമാണ്.ചെമ്പൈ സംഗീതോത്സവ നാളുകളിലെ സംഗീത സാന്ദ്രമായ സായംസന്ധ്യകൾക്ക് ഇന്ന് “കരുണ ചെയ്യുവാനെന്തോ താമസം” എന്ന കീർത്തനാലാപനത്തോടെ പരിസമാപ്തിയാകും.കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ചുറ്റുവിളക്കാഘോഷങ്ങൾക്കും ഇന്ന് സമാപനമാണ്.ക്ഷേത്രത്തിൽ ഇന്നലെ ദശമി വിളക്കാഘോഷമായിരുന്നു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി രൂപീകരിച്ച ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വകയായിരുന്നു വിളക്ക് ആഘോഷം.പുലർച്ചെ സഹസ്രനാമജപം,ഋഗ്വേദ ജപം,യജുർവേദ ജപം എന്നിവയുണ്ടായി.കാഴ്‌ച ശീവേലിക്ക് പഞ്ചാരിമേളം അകമ്പടിയായി. ഉച്ച കഴിഞ്ഞ് നമസ്കാര സദ്യ യുമുണ്ടായിരുന്നു.പഞ്ചവാദ്യത്തിന്റെ അകമ്പടി യോടെ കാഴ്ചശീവേലിയും, സന്ധ്യയ്ക്ക് ദീപാലങ്കാരം, നിറമാല,തുടർന്ന് തായമ്പകയുമുണ്ടായി.
ഏകാദശി ദിവസമായ ഇന്ന് ഗുരുവായൂർ ദേവസ്വം വക ചുറ്റുവിളക്കാണ്. ഏകാദശിയോട നുബന്ധിച്ച് രാവിലെ പഞ്ചവാദ്യത്തിന്റെ അക മ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാകും.നാമജപ ഘോഷയാത്രയും തിരിച്ച് രഥമെഴുന്നള്ളിപ്പുമുണ്ട്.ഏകാദശി വ്രതം നോറ്റെത്തുന്ന ഭക്‌തർക്ക് ദേവസ്വം പ്രസാദ ഊട്ടു നൽകും. ഏകാദശിവ്രതം പൂർണ്ണതക്കായി വ്യാഴാഴ്‌ച ദ്വാദശിപ്പണ സമർപ്പണവുമുണ്ട്.വെള്ളിയാഴ്‌ച നടക്കുന്ന ത്രയോദശി ഊട്ടോടെയാണ് ഏകാദശി ചടങ്ങുകൾ സമാപിക്കുക.
ഗുരുവായൂർ ഏകാദശി ഇന്ന്;വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങൾ ഗുരുപവനപുരിയിലെത്തും
