ആലപ്പുഴ:തിമിർത്ത് പെയ്ത മഴയിലും അണമുറിയാതെ ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.
പുന്നപ്ര സഖാക്കൾ ഉറങ്ങുന്ന വിപ്ലവ വീര്യം അലയടിക്കുന്ന മണ്ണിൽ, പുന്നപ്ര വയലാർ ചുടുകാട്ടിൽ വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവ സൂര്യന് അന്ത്യവിശ്രമമൊരുങ്ങി. വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺകുമാർ അഗ്നിപകർന്നു. വിഎസിനൊപ്പം പ്രവർത്തിച്ചവർ വിഎസിന്റെ പ്രിയ സഖാക്കൾ ആ കാഴ്ചയ്ക്ക് സാക്ഷിയായി.ഒരു നൂറ്റാണ്ട് നീണ്ട ജീവിതം, അതിൽ എട്ട് പതിറ്റാണ്ട് പിന്നിട്ട പൊതുപ്രവർത്തനം, അതിലേറെയും പോരാട്ടം.അതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പാർട്ടി പ്രവർത്തകർ വിപ്ലവ തീപൊരി പകർന്ന വിഎസ് ഇനി പുന്നപ്രയിലെ ജ്വലിക്കുന്ന ഓർമ. എല്ലാവർഷവും സഖാക്കൾക്ക് ദീപശിഖ കൈമാറിയിരുന്ന വിഎസ്, ഇനി പുന്നപ്ര വയലാറിന്റെ വിപ്ലവ ദീപമായി പിൻതലമുറകൾക്ക് വീര്യം പകരും.പ്രതീകാത്മകമായി പെരുമഴ സൃഷ്ടിച്ച് പ്രകൃതിയും അന്ത്യയാത്രക്ക് യാത്രാ മൊഴിയേകി. വിപ്ലവ വീര്യം പകർന്ന മുദ്രാവാക്യം നിറഞ്ഞ അന്തരീക്ഷത്തിൽ മറ്റൊരു മുദ്രാവാക്യമായി മാറി പെരുമഴയിരമ്പം. ഒരു പക്ഷേ ആ മണ്ണിൽ വീഴാതെ തടിച്ചുകൂടിയ ജനക്കൂട്ടം ആ മഴയെ ആവേശത്താൽ തോൽപ്പിച്ചു. വി. എസ് ഇനി ജന മനുസ്സുകളിലെ ജ്വലിക്കുന്ന ഓർമ്മ.
വി.എസ് ഇനി ജനമനസ്സിലെ ജ്വലിക്കുന്ന ഓർമ്മ
