കുന്നംകുളം: കക്കാട് മഹാഗണപതി ക്ഷേത്രോത്സവത്തിന് മാർച്ച് 17 ഞായറാഴ്ച കൊടിയേറുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ കുന്നംകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിന് മുന്നോടിയായി മാർച്ച് 14 വ്യാഴാഴ്ച്‌ച ആരംഭിച്ച ദ്രവ്യകലശം 17ന് ഞായറാഴ്‌ച രാവിലെ ബ്രഹ്മകലഷാഭിഷേകത്തോടെ സമാപനമാകും.വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറുന്ന ഉത്സവം മാർച്ച് 24ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവ ദിവസങ്ങളിൽ കാഴ്‌ചശീവേലി, നിറമാല,
വിളക്കാചാരം, കേളി, കൊമ്പ്‌പറ്റ്, കുഴൽപ്പറ്റ്, തായമ്പക എന്നിവ ഉണ്ടായിരിക്കും.ക്ഷേത്രോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഉത്സവബലി മാർച്ച് 22ന് നടക്കും. മാർച്ച് 23നാണ് പള്ളിവേട്ട നടക്കുന്നത്.ക്ഷേത്രോത്സവ കലാപരിപാടികളുടെ ഭാഗമായി മെഗാ തിരുവാതിര,കഥകളി, എല്ലാദിവസവും ഭക്തി പ്രഭാഷണം,നൃത്തനൃത്ത്യങ്ങൾ, ഓട്ടൻതുള്ളൽ,ചാക്യാർകൂത്ത്,നങ്ങ്യാർകൂത്ത്, കളരിപ്പയറ്റ് പ്രദർശനം, കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരിക്കും. 22 ന് വെള്ളിയാഴ്ച്ച സിനിമാതാരവും നർത്തകിയുമായ ലക്ഷ്‌മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്താഘോഷം ഉണ്ടാകും.ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ മൂന്നുനേരവും അന്നദാനം ഉണ്ടാകുമെന്ന് ക്ഷേത്രം സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, വൈസ് പ്രസിഡണ്ട് ഒ.എ.പരമൻ, ജോ. സെക്രട്ടറി രാജീവ് തറയിൽ, മെമ്പർ കെകെ മണികണ്ഠൻ എന്നിവർ അറിയിച്ചു.
കക്കാട് മഹാഗണപതി ക്ഷേത്രോത്സവത്തിന് മാർച്ച് 17 ന് കോടിയേറും
