പുന്നയൂർക്കുളം:കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട്ടേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കഴിഞ്ഞ മാർച്ച് 13 ന് അഞ്ഞൂർ ജംഗ്ഷനിൽ വച്ച് ഇടിച്ചിട്ട ശേഷം നിർത്താതെ പോയ മോട്ടോർ സൈക്കിൾ യാത്രക്കാരനായ അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടിൽ സത്യൻ മകൻ
സനൽ (19) നെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു.സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീയുടെ കാലിന് പൊട്ടൽ ഉണ്ടാകുകയും ആയതിന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവസ്ഥലം വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസിൻ്റെ അന്വേഷണം ഒരു മാസത്തിന് ശേഷം വടക്കേക്കാട് പോലീസിന് കൈമാറുകയായിരുന്നു. സംഭവശേഷം നിർത്താതെ പോയ മോട്ടോർ സൈക്കിളിൻ്റെയും യാത്രക്കാരൻ്റെയും ചിത്രം അഞ്ഞൂർ ജംഗ്ഷനിൽ വടക്കേക്കാട് പോലീസ് സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ നിന്നും ലഭിച്ചെങ്കിലും വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പരോ യാത്രക്കാരൻ്റെ മുഖമോ വ്യക്തമായിരുന്നില്ല. ഈ ചിത്രം സോഷ്യൽ മീഡിയകളിലും മറ്റും പ്രചരിപ്പിച്ചും 70 ഓളം ക്യാമറകൾ പരിശോധിച്ചും മൂന്ന് മാസമായി അന്വേഷണം നടത്തിയാണ് വടക്കേക്കാട് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.ഇയാൾ ഒറ്റയനി ബീച്ച് ഫെസ്റ്റിവൽ ദിവസം നടന്ന കൊലപാതക ശ്രമക്കേസ് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയുമാണ്.വടക്കേക്കാട് എസ് എച്ച് ഒ.ആർ ബിനുവിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ ജലീൽ ,സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻ്റോ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
സ്ത്രീയെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ മോട്ടോർ സൈക്കിൾ യാത്രക്കാരൻ അറസ്റ്റിൽ; പ്രതി പിടിയിലാകുന്നത് മൂന്ന് മാസത്തിന് ശേഷം
