കൊച്ചി:എറണാകുളത്ത് നിന്നും പിടികൂടിയ കുറുവ സംഘത്തിൽ പെട്ടെവരെന്ന് സംശയിക്കുന്നവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം ആർ മധുബാബുവിന്റെ നേതൃത്വത്തിലാവും ഇന്ന് ചോദ്യംചെയ്യൽ.തമിഴ്‌നാട് സ്വദേശികളായ മണികണ്ഠൻ, സന്തോഷ് സെൽവം തുടങ്ങിയവർ ഇന്നലെയാണ് പൊലീസിൻ്റെ പിടിയിലായത്.ജില്ലയിൽ അടുത്തിടെ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഇവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഇവരിൽ നിന്ന് പോലീസ് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം തമിഴ്‌നാട് സ്വദേശികളിലേക്ക് എത്തിയത്.കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികളിലൊരാളായ സന്തോഷ് സെൽവം പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ നാല് മണിക്കൂർ നീണ്ട തിരിച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുണ്ടന്നൂർ പാലത്തിന് സമീപത്തെ ചതുപ്പിൽ വലിച്ചുകെട്ടിയ ടാർപ്പോളിൻ ഷീറ്റിന് അടിയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു സന്തോഷ്. ഇയാളുടെ ഭാര്യയേയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എറണാകുളത്ത് നിന്നും പിടികൂടിയത് കുറുവ സംഘത്തിൽ പെട്ടെവരെന്ന് സംശയം; ഇന്ന് ചോദ്യം ചെയ്യും
