ചാവക്കാട്:പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച ശേഷം തുക തിരികെ നൽകാതെ നിക്ഷേപകരെ വഞ്ചിച്ച കേസിലെ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടർമാരിലൊരാളായ ഗുരുവായൂർ തിരുവെങ്കിടം താണിയിൽ വേലായുധൻ മകൻ പ്രഭാകര(64)നെ ഗുരുവായൂർ അസി.കമ്മീഷണറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ്ചെയ്തു.പത്തുമാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് എസ്ഐ പ്രീത ബാബുവും,പോലീസ് സംഘവും വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്.പാവറട്ടി,വാടാനപ്പളളി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ അറുപതിലധികം കേസുകളാണ് നിലവിലുളളത്.10 കോടിയിലധികം രൂപയാണ് സംഘം തട്ടിപ്പുനടത്തിയത്. കേസിൽ ഇനിയും പ്രതികളെ അറസ്റ്റു ചെയ്യാൻ ബാക്കിയുണ്ട്.ഈ കേസിന് വേണ്ടി ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസുകളുടെ അന്വേഷണം നടത്തി വരുന്നത്.ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എസ്ഐ കെ.വി.വിജിത്ത്,സിപിഒമാരായ റോബിൻസൺ,ഇ.കെ.ഹംദ്,രജനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ചാവക്കാട് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിച്ച് 10 കോടിയിലധികം തട്ടിയ കേസിൽ പ്രവാസി ഗ്രൂപ്പ് കമ്പനീസ് ഡയറക്ടർ അറസ്റ്റിൽ
