ഗുരുവായൂർ:കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു ദർശനം. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ ഗുരുവായൂരിൽ മാടമ്പ് സ്മൃതി പർവ്വം 2025 ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ഗുരുവായൂരപ്പ ദർശനത്തിന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഉദ്ഘാടന ശേഷം നാലരയോടെ ഗവർണ്ണർ
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പത്നി അനഘആർലേക്കർക്കും മകൾ അദിതി കുൽക്കർണി, കൊച്ചുമകൻ ശ്രീഹരി കുൽക്കർണി എന്നിവർ തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ കാറിൽ വന്നിറങ്ങി. ദേവസ്വം ചെയർമാൻ ഡോ. വികെ.വിജയൻ ,ഭരണ സമിതി അംഗം സി.മനോജ് ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് ഗവർണ്ണറെ സ്വീകരിച്ചു.ചെയർമാൻ ഗവർണ്ണറെ പൊന്നാടയണിയിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ബൊക്കെ നൽകി.തുടർന്ന് അൽപ നേരം ശ്രീവത്സത്തിൽ വിശ്രമിച്ച ഗവർണ്ണർ പത്നി അനഘ ആർലേക്കറിനും മകൾ അദിതി കുൽക്കർണി, കൊച്ചുമകൻ ശ്രീഹരി കുൽക്കർണി എന്നിവരും കാൽനടയായി തെക്കേ നടയിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം സി.മനോജിൻ്റെ നേതൃത്വത്തിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ,എം.രാധ ,അസി.മാനേജർമാരായ ലെജുമോൾ, സുഭാഷ്
എന്നിവർ ചേർന്ന് ഗവർണറെയും കുടുംബത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു.ആദ്യം കൊടിമര ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടർന്ന് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ ഗവർണ്ണറും കുടുംബവും തൊഴുത് പ്രാർത്ഥിച്ചു. കാണിക്കയുമർപ്പിച്ചു. കൊച്ചുമകൻ ശ്രീഹരി കുൽക്കർണി തുലാഭാര വഴിപാടും നടത്തി.
കളഭവും തിരുമുടി മാലയും നെയ്യ് പായസവും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ഗവർണർക്കും പത്നിക്കും നൽകി.
ഗവർണ്ണറായി ചുമതലയേറ്റശേഷം രണ്ടാം തവണയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗുരുവായൂരിലെത്തുന്നത്. കഴിഞ്ഞ ഏപ്രിൽ 10ന് അദേഹം ക്ഷേത്രദർശനം നടത്തിയിരുന്നു.
കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കറും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
