പുന്നയൂർക്കുളം:തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ആഹ്ലാദപ്രകനത്തിനിടെ പുന്നയൂർക്കുളത്ത്
വിവിധ സ്‌ഥലങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 27 പേർക്ക് എതിരെ വടക്കേക്കാട് പൊലീസ് കേസെടുത്തു, സംഭവത്തിൽ 16 പേർ അറസ്‌റ്റിൽ, 6 പേരെ റിമാൻഡ് ചെയ്തു.
കിഴക്കേ ചെറായിയിൽ എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ക്ലബിനു മുന്നിൽ ഗുണ്ട് പൊട്ടിച്ചതിനെ തുടർന്നുണ്ടായ അക്രമത്തിൽ 10 പേർക്ക് പരുക്കേറ്റ കേസിൽ സിപിഎം പ്രവർത്തകരായ കിഴക്കേ ചെറായി വടക്കത്ത് യൂനസ് (46), തച്ചിയിൽ രാഹുൽ (24), ഷാരോൺ (19), ബിജെപി പ്രവർത്തകരായ കുറ്റികാട്ടിൽ രഞ്ജിത്ത് (29), പത്ത് സൂരജ് (43), കൊളത്തേരി ധനീഷ് (35) എന്നിവരെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്‌തു. സംഭവത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 17 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ആഹ്ലാദപ്രകടനവുമായി വന്ന യുഡിഎഫ് സ്‌ഥാനാർഥിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത കേസിലും യുഡിഎഫ് സ്‌ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം അനുഭാവികളുടെ മാവിൻചുവടുള്ള ചെന്താര ക്ലബിന്റെ ജനൽ ചില്ല് എറിഞ്ഞു പൊട്ടിച്ചെന്ന കേസിലും 5 പേരെ വീതം അറസ്‌റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകനത്തിനിടെ അക്രമം;പുന്നയൂർക്കുളത്ത് 27 പേർക്കെതിരെ കേസ്,16 പേർ അറസ്റ്റിൽ
