ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം കേരളീയ നൃത്ത പാരമ്പര്യത്തിലെ പ്രധാന ഭാഗമാണെന്ന് കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം
കൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പല കാര്യങ്ങളും ഒരു നിയോഗം പോലെയാണ് സംഭവിക്കുന്നത്. കൃഷ്ണനാട്ടം ആട്ടപ്രകാരം ഇപ്പോൾ പ്രസിദ്ധീകരിക്കാനായത് ചാരിതാർത്ഥ്യ ജനകമാണ്.കേരളത്തിൻ്റെ സംസ്കാര രുപീകരണമാണ് കൃഷ്ണനാട്ടം അദ്ദേഹം പറഞ്ഞു.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിച്ചു.ദേവസ്വം പ്രസിദ്ധീകരിച്ച
കൃഷ്ണനാട്ടം ക്രമ ദീപികയും ആട്ടപ്രകാരം എന്ന പുസ്തകത്തിൻ്റെ ഒന്നാം ഭാഗത്തിൻ്റെ പ്രകാശനവും ചടങ്ങിൽ വച്ച് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണൻ നിർവ്വഹിച്ചു. കേളത്തിൻ്റെ അവതരണ പoനമേഖലയ്ക്ക് വലിയ സംഭാവനയാണ് ഈ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണനാട്ടം ആട്ട പ്രകാരത്തിൻ്റെ നിർമ്മിതിക്ക് സഹായം നൽകിയ
ഡോ.സനൽകുമാർ തമ്പുരാൻ, അരവിന്ദാക്ഷ പിഷാരടി, ടി.പി.നാരായണ പിഷാരടി, എ.ഹരീന്ദ്രനാഥൻ, എ പുരുഷോത്തമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.2023ലെ മാനവേദ സുവർണ്ണ മുദ്ര പുരസ്കാരം എസ്.മാധവൻകുട്ടി ആശാൻ,വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് എസ്.പി.കൃഷ്ണകുമാർ എന്നിവർക്ക് ചടങ്ങിൽ വച്ച് സമ്മാനിച്ചു. അരങ്ങുകളിൽ മികവ് പുലർത്തിയ കലാകാരൻമാർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ നൽകി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു
