ഗുരുവായൂർ : ക്ഷേത്രദർശ്ശനത്തിനായി പോയശേഷം കാണാതായ യുവതിയുടെ മൃതദേഹം ക്ഷേത്രകുളത്തിൽ കണ്ടെത്തി. പൂക്കോട് കപ്പിയൂർ ഇരിപ്പശ്ശേരി കോരന്റെ മകൾ ആതിര (23)യെയാണ് കപ്പിയൂർ ചിറക്കൽ ക്ഷേത്രകുളത്തിൽ വെള്ളിയാഴ്ച വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലെത്തിയ യുവതിയെ ക്ഷേത്രത്തിലെ ഓഫീസ് ജീവനക്കാർ കണ്ടിരുന്നു.പിന്നീട് ദർശ്ശനം കഴിഞ്ഞ് തിരികെ പോയികാണുമെന്നായിരുന്നു ജീവനക്കാർ കരുതിയത്. എന്നാൽ യുവതിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാരോടൊപ്പം ജീവനക്കാരും തിരച്ചിലാരംഭിച്ചു.തുടർന്ന് വൈകീട്ട് ആറോടെ യുവതിയെ ചണ്ടി നിറഞ്ഞു കിടക്കുന്ന ക്ഷേത്രകുളത്തിൽ വടിയുംമറ്റും ഉപയോഗിച്ച് തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസിലെ ഒന്നാം വർഷ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്. അമ്മ: രമണി(അംഗൻ വാടി അധ്യാപിക,താഴിശ്ശേരി അംഗൻവാടി,ഗുരുവായൂർ). മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന ആതിര ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലെത്തിയത്. വീട്ടിൽ വന്നത് മുതൽ മാനസിക സമ്മർദ്ദം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു.
കപ്പിയൂർ ചിറക്കൽ ക്ഷേത്രകുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
