തൃശ്ശൂർ: ഇറാൻ കേന്ദ്രീകരിച്ച് തൃശ്ശൂർ സ്വദേശി നടത്തിയ വൻ അവയക്കച്ചവടത്തിന് പിന്നാലെ തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തൽ. തൃശ്ശൂർ മുല്ലശ്ശേരി പഞ്ചായത്തിലാണ് അവയവക്കച്ചവടം നടന്നിരിക്കുന്നത്. പഞ്ചായത്തിൽ മാത്രം കുറഞ്ഞകാലത്തിനിടയ്ക്ക് ഏഴ് പേർ അവയവ കച്ചവടത്തിന് ഇരയായെന്ന് മുല്ലശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എ ബാബു പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വ്യക്തമായതെന്നും സ്ത്രീകളാണ് ഇരകളായതെന്നും ബാബു ചൂണ്ടിക്കാട്ടി.വൃക്കയും കരളുമാണ് വിൽപ്പന നടത്തിയത്. പത്ത് മുതൽ പന്ത്രണ്ട് ലക്ഷം വരെയാണ് ഇതിന് പ്രതിഫലം ലഭിച്ചതെന്നും ഇരകളുടെ സാമ്പത്തിക പരാധീനതകൾ മുതലെടുത്താണ് മാഫിയകൾ അവയവ കച്ചവടം നടത്തിയതെന്നും പറയുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്തംബറിൽ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നും സി.എ ബാബു പറഞ്ഞു.വിവരം ലഭിച്ച ഉടനെ ഈ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നെന്നും ഏജന്റ് മുഖേനയാണ് അവയവം ദാനം ചെയ്തതെന്ന് ഇവർ വ്യക്തമാക്കിയതായും സി.എ ബാബു പറഞ്ഞു.പാവപ്പെട്ടവരെയും പുറം പോക്കിലും മറ്റും താമസിക്കുന്നവരെയുമാണ് ഏജന്റുമാർ ബന്ധപ്പെടുന്നത്
തൃശ്ശൂരിലും വൻ അവയവക്കച്ചവടം;വൃക്കയും കരളും വിറ്റത് ഒരു പഞ്ചായത്തിലെ ഏഴുപേര്‍,ഏറെയും സ്ത്രീകള്‍
