ഹൈക്കോടതി ഉത്തരവ്; നാലു നടപന്തലുകളിലും വീഡിയോ ചിത്രീകരണം അനുവദിക്കില്ല -ദേവസ്വം

ഗുരുവായൂർ:ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണം വിലക്കിയ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം നടപടികൾ തുടങ്ങി.കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം അടിയന്തിര യോഗം ചേർന്നു.നാലു നടപന്തലിലും വീഡിയോ ചിത്രീകരണത്തിന് ആരെയുംഅനുവദിക്കില്ല.ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള വീഡിയോ ചിത്രീകരണവും അനുവദിക്കില്ല. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചാൽ പോലീസ് സഹായത്തോടെ നിയമ നടപടി സ്വീകരിക്കും.കേരള പോലീസ് ആക്ട് 2011 സെക്ഷൻ 83 (1) പ്രകാരം ഗുരുവായൂർ ക്ഷേത്രം പ്രത്യേക സുരക്ഷാ മേഖലയാണ്. പ്രസ്തുത സുരക്ഷാ മേഖലയിൽ നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ചാൽ അത്തരക്കാർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാൻ ദേവസ്വം പോലീസിന് കത്ത് നൽകും. ഹൈക്കോടതി ഉത്തരവിൻ്റെ വിശദാംശങ്ങൾ അടങ്ങിയ ബോർഡുകൾ നാലു നടപന്തലിലും സ്ഥാപിക്കും. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള ബോർഡുകൾ ആകും സ്ഥാപിക്കുക.കോടതി ഉത്തരവിൻ്റെ സാരാംശം അനൗൺസ്മെൻ്റ് വഴി ഭക്തജനങ്ങളെ അറിയിക്കും. ഹൈക്കോടതി ഉത്തരവ് പൂർണമായും നടപ്പിലാക്കാൻ ഭക്തജനങ്ങളുടെ പിന്തുണയും സഹകരണവും ദേവസ്വം അഭ്യർത്ഥിച്ചു.യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്,വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ,മരാമത്ത് എക്സി.എൻജിനീയർ എം.കെ. അശോക് കുമാർ,സെക്യുരിറ്റി സൂപ്പർവൈസർ സുബ്രഹ്മണ്യൻ , ടെമ്പിൾസ്റ്റേഷൻ എസ് ഐ കൃഷ്ണകുമാർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *