ഗുരുവായൂർ:ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ക്ഷേത്ര ദർശനത്തിനെത്തുന്ന സെലിബ്രിറ്റികളെ അനുഗമിച്ച് ദൃശ്യങ്ങൾ പകർത്താൻ ആരെയും അനുവദിക്കില്ല. വ്ളോഗർമാരുടെ ഇത്തരം നടപടി ഹൈക്കോടതി വിലക്കി. നടപന്തലിൽ ദൃശ്യം പകർത്താൻ അനുവദിക്കില്ല.എന്നാൽ വിവാഹം,മതപരമായ മറ്റു ചടങ്ങുകൾ എന്നിവയുടെ ചിത്രീകരണം അനുമതിക്ക് വിധേയമായി നടത്താം.
ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി.അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിൻ്റേതാണ് ഈ ഉത്തരവ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും പരിസരവും കേരള പോലീസ് ആക്ട് 2011 സെക്ഷൻ 83 (1) പ്രകാരം പ്രത്യേക സുരക്ഷാ മേഖലയാണ്.കിഴക്കേ ദീപസ്തംഭത്തിലൂടെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കില്ല. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ശല്യം ഉണ്ടാകുന്ന പ്രവൃത്തികൾ നടപന്തലിൽ ഉണ്ടാകുന്നില്ലെന്ന് സെക്യുരിറ്റി വിഭാഗം വഴി ഉറപ്പ് വരുത്താൻ ദേവസ്വം ഭരണസമിതിയോട് ഹൈക്കോടതി നിർദേശിച്ചു.ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരണം നടത്തിയാൽ പോലീസ് സഹായത്താൽ നടപടി സ്വീകരിക്കാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി.കൃഷ്ണന്‍റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.എറണാകുളം സ്വദേശികളായ പി.പി.വേണുഗോപാൽ,ബബിത മോൾ.ബി എന്നിവർ സമർപ്പിച്ച റിട്ട് പെറ്റീഷനിലാണ്(WP (C) നമ്പർ 31313, 2024) കോടതി നടപടി
ഗുരുവായൂർ ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്ക്,ഭക്തർക്ക് ശല്യം ഉണ്ടാകുന്ന പ്രവൃത്തികൾ പാടില്ല
