തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണി അറസ്റ്റിൽ. വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്. ചോദ്യങ്ങൾക്കെല്ലാം പല മറുപടിയാണ് റിജോ നല്‍കുന്നത്.49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാനാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ പറയുന്നു. ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് റിജോ ബാങ്ക് കൊള്ളയടിച്ചത്.
ഇന്നലെ രാത്രി വീട്ടിൽ നടന്ന കുടുംബ സംഗമത്തിനിടെയായിരുന്നു പ്രതിയെ പോലീസ് പിടികൂടയിത്. അതേസമയം ബാങ്കിൽ പ്രതി റിജോ ആന്റണി കവർച്ച നടത്തിയ കൃത്യമായ ആസൂത്രണത്തോടെയെന്ന് തൃശൂർ റൂറൽ എസ്.പി പറഞ്ഞു. കൊള്ളയ്ക്ക് ദിവസങ്ങൾ മുൻപേ പ്രതി ബാങ്കിലെത്തി സാഹചര്യം നിരീക്ഷിച്ചു. ബാങ്കിൽ ആളില്ലാത്ത സമയം പ്രതി മനസിലാക്കിയിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചെന്ന് റൂറൽ എസ്പി പറഞ്ഞു.
ബാങ്ക് കൊള്ളക്ക് ശേഷം പ്രതി പല തവണ വസ്ത്രം മാറിയിരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നു. മോഷണത്തിനെത്തിയപ്പോൾ സ്കൂട്ടറിന് റിയർ വ്യൂ മിറർ ഇല്ലായിരുന്നു.മോഷണത്തിന് ശേഷം സിസിടിവിയെ വെട്ടിയ്ക്കാൻ കടന്നു കളയുന്നതിനിടെ റിയർവ്യൂ മിറർ വെച്ചുവെന്നും പ്രതി ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റായിരുന്നുവെന്നും തൃശൂർ റൂറൽ എസ്പി പറഞ്ഞു. പ്രതി നേരത്തെ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം സാമ്പത്തിക ബാധ്യതയുണ്ടായി
ഷൂവിനടിയിലെ നിറമാണ് നിർണമായതെന്ന് തൃശൂർ റൂറൽ എസ്പി പറഞ്ഞു. പ്രതിക്ക് അരക്കോടിയോളം രൂപ കടം ഉണ്ടായിരുന്നു. നാട്ടിലെത്തിയ റിജോയ്ക്ക് ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രതിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ച് പണം ചെലവാക്കിയെന്നും പ്രതി സമ്മതിച്ചു. കൊള്ള നടത്തിയ ബാങ്കിന് സമീപമായിരുന്നു പ്രതി താമസിച്ചത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.
ചാലക്കുടി ഫെഡറൽ ബാങ്ക് കവർച്ചാ കേസ്… പ്രതി റിജോ ആന്റണി അറസ്റ്റിൽ;വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്
