തൃശ്ശൂർ: യുവമോർച്ച നേതാവ് പുന്നയൂർക്കുളം പെരിയമ്പലം മണികണ്ഠൻ വധക്കേസിൽ രണ്ടാം പ്രതിയായ എൻ ഡിഎഫ് പ്രവർത്തകനെ കോടതി വെറുതെവിട്ടു. എൻ.ഡി.എഫ് പ്രവർത്തകനായ ചാവക്കാട് കടപ്പുറം പുതിയങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ് തൃശ്ശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ കമനീസ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെവിട്ടത്. കേസിലെ പ്രധാന സാക്ഷികളായ രണ്ട് പേർ കൂറ് മാറി.2004 ജൂൺ 12ന് വൈകീട്ട് അഞ്ചരയോടെ പെരിയമ്പലം ക്ഷേത്രത്തിനും അണ്ടത്തോട് സെൻ്ററിനും ഇടയിൽ വെച്ചാണ് യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം ജന.സെക്രട്ടറിയായിരുന്ന
പെരിയമ്പലം പൊന്നോത്ത് കുഞ്ഞിമോൻ മകൻ മണികണ്ഠൻ (28) വെട്ടും കുത്തുമേറ്റ് മരിച്ചത്.ബൈക്കിൽ എത്തിയ എൻ ഡി എഫ് പ്രവർത്തകരായ പനന്തറ വലിയകത്ത് ഖലീൽ, കടപ്പുറം പുതിയങ്ങാടി ബുക്കാരിയിൽ കിഴഞ്ഞപ്പാട്ട് ചെറുകുന്നേൽ നസറുള്ള തങ്ങൾ എന്നിവർ ചേർന്ന് സുഹൃത്ത് പ്രസാദു
മായി നടന്നു പോവുകയായിരുന്ന മണികണ്ഠനെ കാലിൽ വെട്ടിവീഴ്ത്തിയതിനു ശേഷം നെഞ്ചിൽ കുത്തി പരുക്കേൽപ്പിച്ചു എന്നാണ്
പ്രോസിക്യൂഷൻ കേസ്.ഉടൻ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീലിനെ 2021-ൽ ജീവ പരന്ത്യം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു.പ്രതികൾക്ക് വേണ്ടി തൃശൂർ ബാറിലെ സീനിയർ അഭിഭാഷകനായ പി.പി ഹാരിസ്, യഹിയ എന്നിവർ ഹാജരായി.
പെരിയമ്പലം മണികണ്ഠൻ വധം; എൻ.ഡി.എഫ് പ്രവർത്തകനായ രണ്ടാം പ്രതിയെ വെറുതെ വിട്ടു. രണ്ട് സാക്ഷികൾ കൂറ് മാറി
