ഗുരുവായൂർ: 2025 ഡിസംബർ 1-ന് നടന്ന ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ സംബന്ധിച്ച് ദേവസ്വം ഭരണസമിതി പ്രായശ്ചിത്തം നടത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ പൂജയെ ‘ദേവഹിതമല്ല’ എന്ന് വ്യാഖ്യാനിക്കുകയും പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി സെക്രട്ടറി എം. ബിജേഷ് കുമാർ പറഞ്ഞു.2024-ലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ സുപ്രീംകോടതി വരെ എത്തുകയും, കോടതിയുടെ കൃത്യമായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2025-ൽ പൂജ നടപ്പിലാക്കുകയും ചെയ്തത്. എന്നാൽ, പൂജ ദേവഹിതപ്രകാരമായിരുന്നില്ലെന്നും, അതിനാൽ പ്രായശ്ചിത്തം ആവശ്യമാണെന്നും ദേവസ്വം ഭരണസമിതിയും തന്ത്രിസ്ഥാനം വഹിക്കുന്ന ചേനാസ് ദിനേശൻ നമ്പൂതിരിയും പത്രസമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു.സുപ്രീംകോടതി വിധി മാനിക്കാതെ, വിധി തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയായ നടപടിയല്ല. ഭക്തരുടെയും ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അവകാശത്തെയും മാനിച്ചാണ് കോടതി തീരുമാനം എടുത്തതെന്നും, ആ വിധി തെറ്റാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആചാരാനുഷ്ഠാനങ്ങൾ പ്രകാരം വൃശ്ചിക മാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജ മാറ്റുന്നത് സംബന്ധിച്ച് ക്ഷേത്രത്തിൽ ദേവപ്രശ്നവും ഉണ്ടായിട്ടില്ല. തന്ത്രി സ്വന്തം വീട്ടിലിരുന്ന് എന്തോ ചെയ്തു എന്നത് ദൈവപ്രശ്നമായി കണക്കാക്കാൻ സാധിക്കില്ല. ക്ഷേത്രത്തിലെ ചടങ്ങുകൾ മുടക്കുകയും, ആചാരപരമായി തെറ്റായ കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നത് ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കമാകും.മൈനർ ദേവന്റെ ഗാർഡിയൻ എന്ന നിലയിൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും 2025 ഏകാദശി ദിനത്തിൽ നടത്തിയ ഉദയാസ്തമയ പൂജയ്ക്ക് ‘പ്രായശ്ചിത്തം ചെയ്യാനുള്ള’ തീരുമാനം ഉടൻ റദ്ദാക്കുകയും ക്ഷേത്രം സ്വത്ത് അനാവശ്യ കാര്യങ്ങൾക്ക് ചെലവാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്ക് ബിജേഷ് കത്ത് നല്കി
ഏകാദശി ദിവസം ഉദയാസ്തമയ പൂജയ്ക്ക് പ്രായശ്ചിത്തം; ദേവസ്വം തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം
