ഗുരുവായൂർ:നിയോജക മണ്ഡലത്തിൽ, പ്രത്യേകിച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റി പരിധിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ അധികൃതർ ഗുരുതര വീഴ്ച വരുത്തിയെന്ന് ബിജെപി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത ആരോപിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
പഞ്ചാരമുക്ക് മുതൽ ചക്കംകണ്ടം വരെയുള്ള ഭാഗങ്ങളിൽ പൂർണ്ണമായും ഗതാഗത സ്തംഭനം വരെ ഉണ്ടാകാവുന്ന സാഹചര്യമാണുള്ളത്. അതുപോലെ ചാവക്കാട് മുതൽ എങ്ങണ്ടിയൂർ വരെയുള്ള മേഖലകളിൽ മഴക്കാലത്ത് ജനങ്ങൾ വലിയ യാത്രാദുരിതം നേരിടേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാട്ടി.കാനകൾ, തോടുകൾ, ഡ്രെയിനേജുകൾ എന്നിവ അടിയന്തരമായി ശുചീകരിച്ച് വെള്ളം ഒഴുകാനുള്ള സൗകര്യം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണം. മഴ ശക്തമാകുന്നതിന് മുമ്പ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും അഡ്വ. നിവേദിത പറഞ്ഞു.ഇക്കാര്യത്തിൽ സ്ഥലം എംഎൽഎയും മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധികൃതരും വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര ഇടപെടൽ നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മഴക്കാലപൂർവ്വ ശുചീകരണത്തിൽ ഗുരുതര വീഴ്ച; ഗുരുവായൂർ ദുരിതക്കയമാകാതിരിക്കാൻ അടിയന്തര നടപടി വേണം -അഡ്വ.നിവേദിത
