ഗുരുവായൂർ:അമൃത് പദ്ധതികളുടെ പുരോഗതി പ്രദർശിപ്പിക്കാനായി കേന്ദ്രസർക്കാർ തയ്യാറാക്കുന്ന വീഡിയേയിൽ ഇന്ത്യയിലെ 20 നഗരങ്ങളിൽ ഗുരുവായൂർ നഗരസഭയും ഉൾപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് ഒന്നും രണ്ടും ഘട്ട പദ്ധതികളുടെ ഭാഗമായി കേന്ദ്ര നഗരകാര്യ മന്ത്രാലയം തയ്യാറാക്കുന്ന 5 മിനിറ്റ് വീഡിയോയിലാണ് ഗുരുവായൂർ നഗരസഭ ഉൾപ്പെട്ടിട്ടുള്ളത്.
കേരളത്തിൽ നിന്നും ഗുരുവായൂർ നഗരസഭ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
203.1 കോടി രൂപയാണ് ഗുരുവായൂർ നഗരസഭക്ക് കേന്ദ്രം അനുവദിച്ചത്. അതിലെ 86% ഫണ്ടും ചിലവഴിച്ചു. പത്തു കോടി രൂപയുടെ ബില്ലുകൾ തയ്യാറായിട്ടുണ്ട്. കുടിവെള്ള പദ്ധതി ഉൾപ്പടെ ഭൂരിഭാഗം പദ്ധതികളും പൂർത്തീകരിച്ചു. നിലവിലെ സേവിംഗ്സ് ഉപയോഗിച്ച് അഡീഷണൽ പദ്ധതികൾ ചെയ്തു കൊണ്ടിരിക്കുന്നു.ഇത് മൂന്നാം തവണയാണ് കേന്ദ്ര സംഘം ഗുരുവായൂർ നഗരസഭയുടെ പദ്ധതികൾ ചിത്രീകരിക്കാൻ വരുന്നത്.കേന്ദ്ര സർക്കാരിൻ്റെ നിരവധി എക്സിബിഷനുകളിൽ ഗുരുവായൂർ നഗരസഭയുടെ പദ്ധതികളുടെ മിനിയേച്ചർ പ്രദർശിപ്പിച്ചിട്ടുണ്ട്.കേന്ദ സർക്കാർ 50% ,സംസ്ഥാന സർക്കാർ 30% , നഗരസഭ 20% എന്നിങ്ങനെയാണ് അമൃത് പദ്ധതിയിലെ പദ്ധതി വിഹിതം. ഇൻടേക്ക് വെൽ,150 ലക്ഷം ശേഷിയുള്ള ജല ശുദ്ധീകരണശാല,10 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല വാട്ടർ ടാങ്ക് എന്നിവ പൂർത്തീകരിച്ചു കഴിഞ്ഞു.രാജ്യ താൽപ്പര്യ പദ്ധതികളിൽ ഗുരുവായൂർ കുടിവെള്ള പദ്ധതി ഉൾപ്പെട്ടതിനാൽ ഇത്തരം പദ്ധതികൾ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത്.
നിലവിൽ 35 കോടി രൂപയോളം ഗുരുവായൂർ നഗരസഭ, നഗരസഭാ വിഹിതമായി ചിലവാക്കിയിട്ടുണ്ട്.
അമൃത് പദ്ധതി പ്രവർത്തനങ്ങൾക്ക് പുറമേ മാലിന്യ സംസ്കരണ രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.ഗുരുവായൂരിലെ ഹരിത കർമ്മ സേന,മാലിന്യ സംസ്കരണം, ശുചിത്വം എന്നീ രംഗങ്ങളിലേയും മാതൃകാ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം ചിത്രീകരിക്കും.
