ഗുരുവായൂർ: ക്ഷേത്രോത്സവത്തിൻ്റെ ആറാം ദിവസമായ ഇന്നലെ ഗുരുവായൂരപ്പൻ അതിവിശിഷ്ടമായ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി.ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ആറാമുളക് മുതൽ ഇനി ആറാട്ട് വരെ നാലുദിവസം സ്വർണ്ണ കോലമാണ് എഴുന്നള്ളിക്കുക. ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്കാണ് സ്വർണ്ണക്കോലമെഴുന്നള്ളിച്ചത്.ദേവസ്വം കൊമ്പൻ നന്ദൻ ഗുരുവായൂരപ്പൻ്റെ സ്വർണ്ണക്കോലമേറ്റി. ഗോപീ കണ്ണൻ, അഷയ്കൃഷ്ണ എന്നീ കൊമ്പന്മാർ ഇടം വലം അണിനിരന്നു.സ്വർണ്ണക്കോലത്തിൽ എഴുന്നള്ളിയ കണ്ണനെ ഭക്തജനസഹസ്രങ്ങൾ നിറകണ്ണുകളാൽ നാമജപവുമായി തൊഴുതു.വിശേഷ അവസരങ്ങളിൽ മാത്രം പുറത്തെടുക്കാറുള്ള സ്വർണ്ണ കോലം എഴുന്നള്ളിച്ചതോടെ ക്ഷേത്രത്തിനകം നാരായണനാമത്താൽ മുഖരിതമായി. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ മേളവും അകമ്പടിയായി. സാമൂതിരിയുടെ കാലത്തെ അനുസ്മരിപ്പിച്ച് വക കൊട്ടൽ ചടങ്ങും നടന്നു
ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി;ഭക്തസഹസ്രങ്ങൾ ആനന്ദ നിറവിൽ
