തിരുവനന്തപുരം: മുൻ എംഎൽഎയും സംവിധായകനുമായ
പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.
ഡിസംബർ 13ന് ആരംഭിക്കുന്ന 30-ാംമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐഎഫ്എഫ്കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്.
പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയും കമ്മിറ്റിയിലുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം 6 നായിരുന്നു സംഭവം.ലൈംഗികാതിക്രമത്തിനെതിരെ യുവതി ശക്തമായി പ്രതികരിച്ചശേഷം ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ചാണ് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെൻറ് പൊലീസിന് കൈമാറി. പൊലീസിനോട് ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കേസെടുത്തത്. പൊലീസ് ഉടൻ കുഞ്ഞുമുഹമ്മദിന് ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും, ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്
മുൻ എംഎൽഎ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്
