ചാവക്കാട്:പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ച്ചയായ താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.ടിപ്പുവിന്‍റെ സൈന്യവുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ഖബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി,കോല്‍ക്കളി,അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 12 മണിയോടെ ജാറത്തില്‍ എത്തി.ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളില്‍ താബൂത്ത് സ്ഥാപിച്ചു.തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും,പാലും നിക്ഷേപിച്ചു.15 ദിവസത്തെ വ്രതത്തിന് ശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്.ബ്ലാങ്ങാട് നിന്നുള്ള കൊടിയേറ്റ കാഴ്ച്ച പതിനൊന്ന് മണിക്ക് തന്നെ പള്ളിയങ്കണത്തിൽ എത്തി കൊടിയേറ്റി.വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൊടിയേറ്റ കാഴ്ച്ചകള്‍ ജാറം അങ്കണത്തില്‍ എത്തിച്ചേർന്നതോടെ ചന്ദന്ദനക്കുടം നേർച്ചക്ക് സമാപനമായി.ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഇസ്മായിൽ,ജനറൽ സെക്രട്ടറി കെ.വി.ഷാനവാസ്,മറ്റു ഭാരവാഹികള്‍ നേതൃത്വം നല്‍കി.
മണത്തല ചന്ദനക്കുടം നേര്‍ച്ച;താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു
