ഗുരുവായൂർ:വൈശാഖ മാസ പുണ്യവുമായി ഗുരുവായൂർ ദേവസ്വം നടത്തിയ അഞ്ചാമത് അഷ്ടപദി സംഗീതോൽസവം ഭക്തി സാന്ദ്രമായി. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ നടന്ന അഷ്ടപദിയർച്ചനയിൽ 100ലേറെ കലാകാരൻമാർ പങ്കെടുത്തു.
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ശനിയാഴ്ച വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് മുതിർന്ന അഷ്ടപദി കലാകാരൻ ഊരമന രാജേന്ദ്ര മാരാർക്ക് ,സംഗീത കലാചര്യ പദ്മശ്രീ ഡോ. കെ. ഓമനക്കുട്ടി സമ്മാനിച്ചു. 25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനായി. പുരസ്കാര നിർണയ സമിതി അംഗം പ്രൊഫ. വൈക്കം വേണുഗോപാൽ പുരസ്കാര സ്വീകർത്താവിനെ സദസിന് പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗം ശ്രീമതി. എം. യു ഷിനിജസ്വാഗതം പറഞ്ഞു.ദേവസ്വം ഭരണസമിതി അംഗം ശ്രീ .സി .മനോജ് ചടങ്ങിന് ആശംസ നേർന്നു. ഡോ. കെ. ഓമനക്കുട്ടി ടീച്ചറുടെ മകൾ കമലാ ലക്ഷ്മി ചടങ്ങിൽ സംഗീതാർച്ചന നടത്തി.
പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.തുടർന്ന് പുരസ്കാര സ്വീകർത്താവായ രാജേന്ദ്ര മാരാരുടെ വിശേഷാൽ അഷ്ടപദി കച്ചേരിയും അരങ്ങേറി.
ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക് സമ്മാനിച്ചു;അഷ്ടപദി അർച്ചനയിൽ നൂറിലേറെ കലാകാരൻമാർ
