കുന്നംകുളത്ത് അടച്ചിട്ട വീട്ടിൽ കവർച്ച; കട്ടിലും ഗേറ്റും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു

കുന്നംകുളം: കാണിപ്പയ്യൂരിൽ വർഷങ്ങളായി അടച്ചിട്ട ഇരുനില വീട് കുത്തിതുറന്ന് കവർച്ച.വീട്ടിലെ കട്ടിലും ഗേറ്റും ഉൾപ്പെടെ രണ്ട്ലക്ഷം രൂപയുടെ സാധനങ്ങൾ കവരുകയും വീട്ടിൽ ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. കാണിപ്പയ്യൂർ പെലക്കാട് പയ്യൂർ റോഡിൽ  ചാത്തനങ്ങാട്ടിൽ വീട്ടിൽ  സുശീല കുമാരന്റെ വീട്ടിലാണ് മോഷണം നടന്നത്.  വീടിന്റെ മുൻവശത്തെ ഗ്രില്ലും പൂട്ടും തകർത്ത ശേഷം വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്.വീടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വെട്ടുകത്തികൾ ഉളി ഇരുമ്പ് പൈപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തു.ഇവ ഉപയോഗിച്ചാണ് മോഷ്ടാക്കൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി സുശീലയും കുടുംബവും വലപ്പാടുള്ള ബന്ധുവീട്ടിലാണ് താമസം. രണ്ടുമാസത്തിൽ ഒരിക്കൽ ബന്ധുക്കൾ വീട് നോക്കാനായി വരാറുണ്ട്.  കഴിഞ്ഞ മാസം 21 ന് പറമ്പിലെ പണിക്കാരിയായ സ്ത്രീ റോഡിലൂടെ നടന്നു പോകുമ്പോളാണ് വീടിന്റെ മുൻവശത്തെ ഗ്രില്ല് തുറന്നു കിടക്കുന്നത് കണ്ടത്.തുടർന്ന് വീട്ടുകാരെ വിവരമറിക്കുകയായിരുന്നു. വീട്ടുകാർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ  വീട്ടിൽ സൂക്ഷിച്ച ഐഫോൺ, നടരാജ വിഗ്രഹം, കോഡ്ലെസ് ഫോൺ, ഐപാഡ്, ഏഴ് ഓട്ടുവിളക്കുകൾ,മൂന്ന് ഉരുളികൾ, പ്രിന്റർ, ലാപ്ടോപ്പ്, ഫാൻ, ഇരുമ്പ് പൈപ്പ്, വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച നാണയത്തുട്ടുകൾ  ശ്രീകൃഷ്ണ വിഗ്രഹം, ടിവി സ്റ്റാൻഡ്, ഇരുമ്പ് കട്ടിൽ,വീടിന്റെ പുറകുവശത്തെ ഗേറ്റ് എന്നിവ നഷ്ടപ്പെട്ട വിവരം അറിയുന്നത്. അടച്ചിട്ട വീടായതിനാൽ വളരെ സമയമെടുത്ത് ആസൂത്രിതമായാണ് കവർച്ചയും സാധനങ്ങൾ കൊണ്ടു പോകലും നടത്തിയിട്ടുള്ളത്.വീട്ടുകർ  കുന്നംകുളം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തൃശ്ശൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *