മുറ്റത്തെ മുല്ല തട്ടിപ്പ്; ബാങ്ക് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

കുന്നംകുളം: ചൊവ്വന്നൂരിൽ മുറ്റത്തെ മുല്ല പദ്ധതിയുടെ മറവിൽ സാധാരണക്കാരായ സ്ത്രീകളിൽ നിന്നുൾപ്പെടെ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം, ബാങ്ക് സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പഴുന്നാന ചെമ്മന്തിട്ട സ്വദേശിനി കഴുങ്ങിൽപുരക്കൽ വീട്ടിൽ രജിത ഷിബു, പഴുന്നാന ചെമ്മന്തിട്ട സ്വദേശി വിലക്കത്തലപറമ്പിൽ വീട്ടിൽ പ്രമീള, കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി നസീർ എന്നിവർക്കെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്ത്ത്. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ഉദയം കുടുംബശ്രീ യൂണിറ്റിന്റെ കീഴിൽ കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും മുറ്റത്തെ മുല്ല പദ്ധതിയുടെ പേരിൽ ഗ്രൂപ്പിലെ അംഗങ്ങളിൽ നിന്നും ആധാർ കാർഡുകൾ വാങ്ങി 25000 ത്തോളം രൂപ ഓരോ അംഗങ്ങളുടെ പേരിലും ലോണെടുക്കുകയും രജിത ഷിബുവും പ്രമീളയും ചേർന്ന് കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറിയുടെ സഹായത്തോടെ അംഗങ്ങളുടെ അനുമതിയില്ലാതെ അവരുടെ ഒപ്പുകളിട്ട് 1076,514 രൂപ വായ്പയെടുത്തതായി പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ അംഗങ്ങളുടെ അനുമതിയില്ലാതെ വായ്പ എടുക്കുകയും പിന്നീട് ജപ്തി നോട്ടീസ് ബാങ്ക് പരാതിക്കാരുടെ വീട്ടിലേക്ക് അയച്ചതോടെയാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിആർ സന്തോഷിനും കുന്നംകുളം കോടതിയിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്താൻ കുന്നംകുളം പോലീസിന് കോടതി നിർദ്ദേശം നൽകി. ഇതോടെയാണ് മൂന്നുപേരെ പ്രതികളാക്കി കുന്നംകുളം പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ബാങ്കിൽ മുൻപും സമാനമായ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായി ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *