കുന്നംകുളം:കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേക ആഘോഷം കൃഷ്ണായനത്തിന്റെ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ജീവിതകാലം മുഴുവൻ നാടിന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ജീവിക്കാനായി എന്നതാണ് കാണിപ്പയ്യൂരിന്റെ പ്രസക്തിയെന്നും വാസ്തു എന്നതിൻ്റെ പര്യായമാണ് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
സാമൂഹ്യ ജീവിതത്തിന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് നൽകിയ സംഭാവന ഏക്കാലവും സ്മരിക്കപ്പെടും. തനിക്ക് സിദ്ധിച്ച അറിവ് പകർന്ന് നൽകാൻ കൃഷ്ണൻ നമ്പൂതിരിപ്പാട് സന്നദ്ധനാണെന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുകയാണെന്ന് ചെന്നിത്തല കൂട്ടി ചേർത്തു. കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലെബീബ് ഹസ്സൻ അധ്യക്ഷനായി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും ഭാര്യ സാവിത്രി അന്തർജനവും ചേർന്ന് ഭദ്രദീപം തെളിയിച്ചു .
രമ്യ ഹരിദാസ് എം.പി, മാധ്യമ പ്രവർത്തകൻ ഉണ്ണി.കെ. വാരിയർ, സി.ഗിരീഷ് കുമാർ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി കുന്നംകുളത്ത് നടന്ന കൃഷ്ണായനം ശതാഭിഷേക ചടങ്ങിൽ വാസ്തുവിദ്യ സെമിനാർ,പുസ്തക പ്രദർശനം, കലാ – സാംസ്കാരിക സദസ്സ്, ശതാഭിഷേക സമ്മേളനം എന്നി പരിപാടികൾ നടന്നു. ശനിയാഴ്ച്ച നടന്ന ശതാഭിഷേക ചടങ്ങിന്റെ ഉദ്ഘാടനം അബ്ദുൾ സമദ് സമദാനി എം.പി.യാണ് നിർവ്വഹിച്ചത്. ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ. എസ്,
കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത,ആർട്ടിടെക്ട് പത്മശ്രീ ജി.ശങ്കർ, നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, അശ്വതിതിരുന്നാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി, കെ.സി. ഉണ്ണി അനുജൻ രാജാ, ഡോ. കൊച്ചു വർമ്മ ആഴ് വാഞ്ചേരി തമ്പ്രാക്കൾ, മണക്കുളം ദിവാകര രാജാ, ദേവസ്വം ബോർഡ് ചെയർമാൻമാരായ ഡോ.എം.കെ. സുദർശൻ, പി.എസ്. പ്രശാന്ത്, എം.ആർ. മുരളി മലയാള മനോരമ മാർക്കറ്റിങ്ങ് വൈസ് പ്രസിഡണ്ട് ജോയ് മാത്യു, അക്കീരമൺ കാളിദാസൻ ഭട്ടത്തിരി,വടക്കുമ്പാട്ട് നാരായണൻ മാസ്റ്റർ തുടങ്ങിയവർ രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകളിൽ സംബന്ധിച്ചു.
കാണിപ്പയ്യൂർ
കൈ കൊട്ടിക്കളി സംഘത്തിന്റെ തിരുവാതിരക്കളി, കക്കാട് രാജപ്പൻ മാരാരും സംഘവും അവതരിപ്പിച്ച ചെണ്ടമേളം എന്നിവയും അരങ്ങേറി.
