വെള്ളമില്ലാതെ ആഞ്ഞിലക്കടവ് പാടശേഖരങ്ങൾ വിണ്ടു കീറുന്നു;കർഷകർ ദുരിതത്തിൽ

പുന്നയൂർക്കുളം:വടക്കേക്കാട് പഞ്ചായത്തിലെ ആഞ്ഞിലക്കടവ് പാടത്ത് വെള്ളം ലഭിക്കാതെ പാടം വിണ്ടു കീറുന്നു. ആഞ്ഞിലക്കടവ് തെക്കുഭാഗം 150 ഓളം ഏക്കർ പാടശേഖരങ്ങളിലാണ് കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ പാടശേഖരങ്ങൾ വിണ്ടു കീറുന്നത്. കപ്ലിയങ്ങാട് പാലക്കുഴി പടവ് കമ്മിറ്റിക്ക് കീഴിൽ കൃഷിയിറക്കിയ കർഷകരാണ് ഇത് മൂലം ദുരിതത്തിലായത്.നടീൽ കഴിഞ്ഞ് 25 ദിവസം പ്രായമായ ഞാറുകളുള്ള പാടശേഖരങ്ങളിലാണ് വെള്ളക്ഷാമം നേരിടുന്നത്.മുപ്പതോളം ഏക്കർ പാടശേഖരങ്ങൾ വെള്ളമില്ലാതെ കരിഞ്ഞുണങ്ങാറായി. നൂറടി തോട്ടിലും മാഞ്ചിറ വരെ ഉപതോടുകളിലും സമൃദ്ധിയായി വെള്ളം ഉണ്ടെങ്കിലും ആശാസ്ത്രീയമായ പമ്പിംങ് രീതിയാണ് ഈ ഭാഗങ്ങളിലേക്ക് ആവശ്യമായ വെള്ളംകിട്ടാതെ പോവുന്നത്. പരൂർ പടവ് കമ്മിറ്റിക്കാണ് പമ്പിംങ് ചുമതല. ഏറ്റവും കൂടുതൽ പമ്പിംങ് ചാർജ് പരൂർ പടവ്‌ കമ്മറ്റിക്ക് നൽകുന്നതും കപ്ലിയങ്ങാട് പാലക്കുഴി പടവ് കമ്മിറ്റിയാണ്. ഒരു ഏക്കറിന് 2200 രൂപയാണ് കർഷകർ കൊടുത്തു കൊണ്ടിരിക്കുന്നത്. മാഞ്ചിറയിൽ സബ്വേഴ്‌സബിൾ പമ്പ് സ്ഥാപിച്ച് പമ്പിംങ് പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ആഞ്ഞിലക്കടവ് ഭാഗങ്ങളിലേക്ക് വെള്ളം അടിക്കുന്നത്. പാലത്തിങ്ങൽ ഭാഗത്ത് ആദ്യം 10 എച്ച്പി മോട്ടോർ വച്ചിരുന്നത് തികയാതെ വരികയും കർഷകരുടെ സമ്മർദ്ദത്തെ തുടർന്ന് വീണ്ടും 10 എച്ച്പി മോട്ടോർ വെച്ചിട്ടും തോട്ടിൽ ആവിശ്യത്തിന് വെള്ളം എത്തിയിട്ടില്ല.പല കർഷകരും കൂടുതൽ മോട്ടോർ സ്വന്തം ചിലവിൽ വച്ച് തോട്ടിൽ നിന്ന് വെള്ളം പാടത്തേക്ക് അടിക്കാൻ തയ്യാറാണെങ്കിലും മോട്ടോർ മോഷ്ടാക്കളുടെ ശല്യം കാരണം അതിനും കഴിയാത്ത അവസ്ഥയാണ് . അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് വറ്റിവരണ്ടുകിടക്കുന്ന പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി നടപടി എടുക്കണമെന്ന് കർഷകർ ആവിശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *