പുന്നയൂർക്കുളം:മന്ദലാംക്കുന്ന് കിണർ ബീച്ചിൽ ചകിരി സംസ്കരണ ശാലയിൽ വൻ തീപ്പിടുത്തം. ഗുരുവായൂരിൽ നിന്നും പൊന്നാനിയിൽ നിന്നും എത്തിയ 4 യൂണിറ്റ് അഗ്നിശമന അംഗങ്ങളുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.തേച്ചൻ പുരക്കൽ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള
ടി എ കെ സൺസ് ആഗ്രോ ഇൻഡസ്ട്രീസിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി തീപിടുത്തം ഉണ്ടായത്.സംഭവസമയം ജീവനക്കാർ ഫാക്ടറിക്ക് സമീപത്തെ പറമ്പിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഫാക്ടറിക്ക് സമീപമുള്ള ഇലക്ട്രിക് ട്രാൻസ്ഫോർമറിന് അടുത്ത് നിന്നാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. നിമിഷം നേരം കൊണ്ട് തീ ഫാക്ടറിയാകെ പടർന്ന് പിടിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാരും അഗ്നി ശമന യൂണിറ്റും ചേർന്ന് രണ്ട് മണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. വടക്കേക്കാട് അഡീഷണൽ എസ് ഐ യൂസഫും സംഘവും സ്ഥലത്ത് എത്തിയിരുന്നു. പൊന്നാനി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി അബ്ദുൽ സലിം,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ വി അയ്യൂബ് ഖാൻ,ഗുരുവായൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബൈജു, സീനിയർ ഫയർ റസ്ക്യു ഓഫീസർ ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിശമന ഉദ്യോഗസ്ഥരാണ് തീ അണക്കാൻ കഠിന പ്രയത്നം നടത്തിയത്.വാർഡ് മെമ്പർ ആലത്തയിൽ മൂസയുടെ നേതൃത്വത്തിൽ നാട്ടുകാരും തീ അണക്കുന്നതിന് പങ്കാളികളായി. വിവിധ സ്ഥലങ്ങളിൽ നിന്ന് ചകിരികൾ കൊണ്ടുവന്ന് ഉണക്കി സംസ്കരിച്ച് നാരുകളാക്കി ക്ലീൻ ചെയ്ത ഫൈബറുകൾ കയറ്റി അയക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. 60 ടണ്ണോളം ക്ലീൻ ചെയ്ത ഫൈബറുകൾ കത്തി നശിച്ചു. 10 ലക്ഷം രൂപയോളം നഷ്ടം വന്നതായി ഉടമ നൗഷാദ് പറഞ്ഞു. ഫാക്ടറി ജീവനക്കാരനായ ബംഗാൾ സ്വദേശി ആലംഗീർ (42) ന് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു.ഇയാള പുന്നയൂർക്കുളം ശാന്തി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി
മന്ദലാംകുന്ന് കിണർ ബീച്ചിൽ ചകിരി സംസ്കരണ ശാലയിൽ വൻ തീപ്പിടുത്തം
