ഗുരുവായൂർ: ദേവസ്വം
കീഴേടമായ നെൻമിനി ബലരാമ ഷേത്രത്തിനഴകായി ചുമർചിത്രങ്ങൾ മിഴി തുറന്നു. ഭക്തസഹസ്രങ്ങൾക്ക് ചുമർചിത്ര ശോഭയിൽ ഇനി ഭഗവദ് സായുജ്യം നേടാം. ഇന്നു രാവിലെയായിരുന്നു ചുമർചിത്ര
സമർപ്പണ ചടങ്ങ്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ വേണുഗോപാലം ചിത്രത്തിന്റെ കണ്ണുകളിൽ കറുപ്പ് നിറം നൽകി മിഴി തുറക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അരൂർ സ്വദേശി രാധാകൃഷ്ണനെന്ന ഭക്തനാണ് ചുമർചിത്രങ്ങൾ വഴിപാടായി വരച്ച് ക്ഷേത്രത്തിന് സമർപ്പിച്ചത്.
ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻബാബുവിന്റെ നേതൃത്വത്തിൽ നാലാം വർഷ വിദ്യാർഥികളായ അഭിജിത്ത് ടി. എസ്, അഖിലബാബു, വിഷ്ണു. കെ. എസ്, സ്നേഹ എം. കവിത. പി. സ്, അപർണ ശിവാനന്ദ്, കീർത്തി സുരേഷ് എന്നീ വിദ്യാർഥികളും ചുമർചിത്ര പഠനം പൂർത്തിയാക്കിയ അഭിനവ്, ശ്രീജ എ. ജെ. എന്നിവരും ചേർന്നാണ് ആറുമാസമെടുത്തു ചിത്രങ്ങൾ ആക്രിലിക് നിറങ്ങളിൽ വരച്ചു പൂർത്തിയാക്കിയത്. കൃഷ്ണനും ബലരാമനും, ചതുരാക്ഷരി ഗോപാലം,കാളിയമർദ്ദനം,ഗണപതി,ദുർഗ തുടങ്ങിയ ചിത്രങ്ങൾ ആണ് വരച്ചത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വഴിപാട് മർപ്പിച്ച രാധാകൃഷ്ണൻ, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻബാബു, അദ്ധ്യാപകൻ ബബിഷ് യു. വി. എന്നിവരെ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പുരുഷോത്തമപണിക്കർ, സെക്രട്ടറി എ. വി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.
നെന്മിനി ബലരാമ ക്ഷേത്രത്തിന് അഴകായി ചുമർചിത്രങ്ങൾ മിഴി തുറന്നു
