പുന്നയൂർക്കുളം: വിവരാവകാശ പ്രവർത്തകൻ തൃപ്പറ്റ് ശ്രീജിത്തി നെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച കേസിൽ കെട്ടേഷൻ എടുത്ത ആൾ അറസ്റ്റിൽ.എറണാംകുളം ചേരനല്ലൂർ മണി നിവാസിൽ സുമേഷ് (44) നെയാണ് എറണാംകുളം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സംഭവത്തിൽ ഒരാളെ വടക്കേക്കാട് പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. എറണാകുളം പച്ചാളം സ്വദേശി കുന്നത്തുപറമ്പിൽ രജീഷ് (35) ആണ് പിടിയിലായത്. മറ്റ് രണ്ട് പ്രതികളായ എറണാകുളം പച്ചാളം സ്വദേശി നിബിൻ (28), ചിറ്റൂർ സ്വദേശി അനിൽകുമാർ (30) എന്നിവർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തു. തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിന്നീട് അന്വേഷണം വഴിമുട്ടി. തുടർന്നാണ് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികൾക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്നും കാണിച്ച് 2022 ജൂലൈ 31ന് ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. ഇതേ തുടർന്ന് 2024 മെയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ ഓർഡർ നൽകി.ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ്
സുമേഷ് പിടിയിലാകുന്നത്.
ഒന്നര ലക്ഷം രൂപക്കാണ് ഇയാൾ ക്വട്ടേഷൻ എടുത്തതെന്ന് പറയുന്നു.സുമേഷിന് ക്വട്ടേഷൻ നല്കിയ ആളെ കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെന്നറിയുന്നു. ഇയാൾ പിടിയിലാകുന്നതോടെ കൃത്യത്തിൻ്റെ ചുരളഴിയും.
2021 ഓഗസ്റ്റ് 16 ന് രാവിലെ 8.30നാണ് ശ്രീജിത്തിൻ്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മുവ്വർ സംഘം ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് കാലിനു സാരമായി പരുക്കേറ്റു. തൃപ്പറ്റുള്ള ശ്രീജിത്തിൻ്റെ ചായ കടയിൽ പുലർച്ചെ 5.30 ന് എത്തിയ സംഘം 3 മണിക്കൂർ കാത്തിരുന്നാണ് ആക്രമണം നടത്തിയത്.അക്രമികൾ ഉപയോഗിച്ച സ്കൂട്ടർ ഓടിച്ചിരുന്നത് രജീഷായിരുന്നു. ആർക്കുവേണ്ടിയാണ് ക്വട്ടേഷൻ എടുത്തതെന്ന് അറിയില്ലെന്നാണ് പ്രതികൾ അന്ന് പൊലീസിനു നൽകിയ മൊഴി
വിവരാവകാശ പ്രവർത്തകൻ ശ്രീജിത്ത് തൃപ്പറ്റിനെ ആക്രമിച്ച കേസ്; കെട്ടേഷൻ എടുത്തയാൾ അറസ്റ്റിൽ
