പാലയൂര്‍ തീര്‍ഥാടനത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

ചാവക്കാട്: തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന ഇരുപത്തിയൊമ്പതാം പാലയൂര്‍ തീര്‍ഥാടനത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്ന്യസ്തരും അല്‍മായരും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പദയാത്രയായും വാഹനങ്ങളിലും പാലയൂര്‍ മാര്‍തോമാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തിലെത്തി. ജപമാലയും പ്രാര്‍ഥനകളും ചൊല്ലിയും കുരിശേന്തിയും വിശ്വാസികള്‍ പദയാത്രയില്‍ അണിനിരന്നു.തീര്‍ഥകേന്ദ്രത്തില്‍ രാവിലത്തെ ദിവ്യബലിക്കുശേഷം ഫാ.ഡേവിസ് കണ്ണമ്പുഴ, അസി.വികാരി നിതിന്‍ താഴത്ത് എന്നിവര്‍ ചേര്‍ന്ന് നേര്‍ച്ചകഞ്ഞി ഊട്ട് ആശിര്‍വദിച്ചതോടെ നേര്‍ച്ചകഞ്ഞി വിതരണം തുടങ്ങി. തീര്‍ത്ഥാടനത്തിന്റെ ആദ്യഘട്ടത്തിലെ മുഖ്യ പദയാത്ര തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍നിന്ന് പുലര്‍ച്ചെ അഞ്ചിന് തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന് തീര്‍ത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ തുടക്കമായി. മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 മേഖല പദയാത്രകളും പാലയൂരിലേക്ക് പുറപ്പെട്ടു.ബ്ലാങ്ങാട് സാന്ത്വനതീരത്തുനിന്ന് മുനയ്ക്കകടവ്- ബ്ലാങ്ങാട് മേഖലയിലെ മത്സ്യതൊഴിലാളികള്‍ നയിച്ച പദയാത്ര രാവിലെ പാലയൂരിലെത്തി. ആദ്യഘട്ടത്തിലെ മുഖ്യപദയാത്രയും ഉപപദയാത്രകളും രാവിലെ പതിനൊന്നോടെ പാലയൂരിലെത്തി. ഉച്ചതിരിഞ്ഞ് പാവറട്ടി സെയിന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ കുര്‍ബാനക്കുശേഷം അതിരൂപത വികാരി ജനറാള്‍മാരുടെ നേതൃത്വത്തില്‍ യുവജനങ്ങളും വിശ്വാസികളും സന്യസ്തരും പങ്കെടുത്ത പാലയൂരിലേക്കുള്ള രണ്ടാംഘട്ട പദയാത്ര തുടങ്ങി.പാലയൂര്‍ തീര്‍ഥാടനത്തിന് തുടക്കം കുറിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുടെ കോഴിക്കോട്ടെ ക്രിസ്തുദാസി മഠത്തിലെ ഖബറിടത്തില്‍നിന്നു കൊണ്ടുവന്ന ഛായാചിത്രവും ദീപശിഖയും മുഖ്യപദയാത്രക്കൊപ്പം ചേര്‍ന്ന് പാലയൂരിലെത്തി. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ അന്തോണി പൂല, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഡേവിസ് കണ്ണമ്പുഴ എന്നിവര്‍ ചേര്‍ന്ന് പാലയൂരില്‍ പദയാത്രയെ സ്വീകരിച്ചു. മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഖബറിടത്തില്‍നിന്ന് കൊണ്ടുവന്ന ഛായാചിത്രവും ദീപശിഖയും പൊതുസമ്മേളനവേദിയില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ അന്തോണി പൂല ഉദ്ഘാടനം ചെയ്തു. ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയോടെ തീര്‍ഥാടനത്തിന് സമാപനമായി.

Leave a Reply

Your email address will not be published. Required fields are marked *