പുന്നയൂർക്കുളം:പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ആലാപാലം ശ്മശാനം വാതക ശ്മശാനമാക്കി ആധുനികവത്കരിക്കുകയാണ്.ആലാപാലം പ്രദേശത്ത് 50 വർഷത്തിലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശ്മശാനമാണ് ആധുനിക വാതക ശ്മശാനമാക്കി നവീകരിക്കുന്നത്.1കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം.10 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടുള്ള
മൂന്നുഭാഗത്തെ
മതിലുകളുടെ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഭൂമിയുടെ തരം മാറ്റിയുള്ള ഉത്തരവും നിർമ്മാണ പ്രവർത്തികൾക്കായു ള്ള ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും ജില്ലാ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ലഭിച്ചു.2024 -25 സാമ്പത്തിക വർഷത്തിലെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ബഹുവർഷ പദ്ധതിയായിട്ടാണ് ശ്മശാന നിർമ്മാണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ക്രിമിറ്റോറിയത്തിനായുള്ള കെട്ടിട നിർമ്മാണത്തിന് 45,15,836 രൂപയും ലാന്റ് സ്‌കാപ്പിങ്ങിനായി 1,92,353 രൂപയും ഫ്രണ്ടിലെ മതിലിനും കമാനത്തിനുമായി 6,83,155.73 രൂപയും വൈദ്യുതീകരണത്തിനായി 4 ലക്ഷം രൂപയും സംസ്കരണ ഉപകരണങ്ങൾക്ക് 40 ലക്ഷം രൂപയും ആയതിന്റെ ജി എസ് ടി ഇനത്തിൽ 17,62,441രൂപയും ചേർത്ത് 1,25,53,786.65 രൂപയാണ് പദ്ധതിക്ക് ആകെ ചിലവ് വരുന്നത്.ഇതിൽ 67,62,000/- രൂപയുടെ പദ്ധതികൾക്ക് 07.12.2024 ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകാരം നൽകി.ആറുമാസ
കാലയളവിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പുന്നയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബാംഗങ്ങൾക്കും അതി ദാരിദ്ര ലിസ്റ്റിൽപ്പെട്ട കുടുംബാംഗങ്ങൾക്കും പൂർണമായും സൗജന്യമായാണ് ശ്മശാനത്തിൽ സേവനം നൽകുക. ജനുവരി 2 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പുന്നയൂർ ആലാപാലം സെന്ററിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഗുരുവായൂർ എംഎൽഎ,എൻ.കെ.അക്ബർ നിർമ്മാണോദ്ഘാടനം നിർവഹിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാരും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.പത്രസമ്മേളനത്തിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് സുഹറ ബക്കർ,സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻ മാസ്റ്റർ,ഷമീം അഷറഫ്,എ.കെ.വിജയൻ എന്നിവർ പങ്കെടുത്തു
പുന്നയൂരിലെ ജനതയുടെ ചിലകാല സ്വപ്നം ;ആധുനിക വാതകശ്മശാന നിർമ്മാണോദ്ഘാടനം ജനുവരി 2 വ്യാഴാഴ്ച
