പുന്നയൂർ:പുന്നയൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൻ്റെ തകരാർ പരിഹരിച്ച് തുറന്നു കൊടുക്കാനുള്ള നടപടികളുമായി പഞ്ചായത്ത് അധികൃതർ.
വാതക ശ്മശാനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് റസ്‌ല റഹീമിന്റെ
നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ മരണാനന്തര സമിതി അംഗങ്ങളുടെ യോഗം ചേർന്നു. ശ്മശാനവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് നിലവിലെ പഞ്ചായത്ത് ഭരണസമിതി നടത്തിയ അന്വേഷണങ്ങൾ മരണാനന്തര സഹായ സമിതികളുമായി പങ്കുവെച്ചു. അന്വേഷണം അവസാനിക്കുന്ന മുറക്ക് ശ്മശാന മിഷനറികൾ കുറ്റമറ്റതാക്കി എത്രയും പെട്ടെന്ന് തുറന്നു കൊടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സമിതി അംഗങ്ങൾക്ക് പ്രസിഡൻ്റ് ഉറപ്പു നൽകി.ഫൈനൽ റിപ്പോർട്ട് കിട്ടിയാൽ ട്രയൽ റൺ നടത്തി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കും.പിന്നീടുള്ള പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് മരണാനന്തര സഹായ സമിതി അംഗങ്ങൾ അടക്കമുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കും. ശ്മശാന നിർമാണങ്ങൾക്കായി എടുത്ത
വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കുവാൻ നടപടി ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി പി.ഹർഷാദ് യോഗത്തിൽ പറഞ്ഞു.ശ്മശാനം പൂട്ടിയിടുവാൻ ഉണ്ടായ അനിഷ്ട സംഭവത്തിന്റെ ഗൗരവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഐ പി രാജേന്ദ്രൻ, മെമ്പർ ആർ.പി ബഷീർ എന്നിവർ യോഗത്തിൽ വിശദീകരിച്ചു. പ്രസിഡൻ്റിനു പുറമെ പഞ്ചായത്ത് മെമ്പറും സേവന സമിതി കുഴിങ്ങര അംഗവുമായ വി. ബാബു,എ.ഇ ഉണ്ണികൃഷ്ണൻ, മരണാനന്തര സഹായസമിതി അംഗങ്ങളായ അപ്പുക്കുട്ടൻ പുല്ലാനി,കെ.സി സദാനന്ദൻ, ശ്രീനിവാസൻ തറയിൽ,ടി. വിനയദാസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പുന്നയൂർ ശ്മശാനം; തകരാർ പരിഹരിക്കാനുള്ള നടപടികളുമായി പഞ്ചായത്ത്
