കുന്നംകുളം:മേഖലയിലെ ആദ്യത്തെ പ്രധാന പൂരമായ കിഴൂർ പൂരം ഇന്ന്.ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുതിയ ഉത്തരവുകൾ നിർദ്ദേശിച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാന പൂരമാണിത്.അതുകൊണ്ടു തന്നെ പൂരത്തിൻ്റെ നടത്തിപ്പിലും,എന്ത് നടപടികൾ ഉണ്ടാകുമെന്നതിലുമുള്ള ആശങ്കയിലും ആകാംക്ഷയിലുമാണ് എല്ലാവരും. ഹൈക്കോടതി നിർദ്ദേശപ്രകാരം രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയങ്ങളിൽ ആനയെ റോഡിലൂടെ എഴുന്നള്ളിച്ച് കൊണ്ടുപോകരുതെന്നും, എഴുന്നുള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്നും,ആനകളെ എഴുന്നുള്ളിച്ച് നിർത്തുന്നതിൽ നിന്നും 8 മീറ്റർ അകലെയാകണം ആളുകളെ നിർത്തേണ്ടതെന്നുമുള്ള കടുത്ത നിർദ്ദേശങ്ങളാണ് പ്രധാന വെല്ലുവിളിയായി നിൽക്കുന്നത്. എന്തായാലും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും നാളെ കിഴൂർ പൂരം ഒരുക്കുകയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിക്കുന്നു. പോലീസിന്റെയും ഫോറസ്റ്റ് വകുപ്പിന്റെയും കൃത്യമായ സാന്നിധ്യവും,നിരീക്ഷണവും ഉണ്ടായിരിക്കും.ഇപ്പോൾ നിലനിൽക്കുന്ന കോടതിവിധികൾ ലംഘിക്കപ്പെട്ടാൽ കേസ് എടുക്കേണ്ടി വരുമെന്നാണ് പോലീസിന്റെ നിലപാട്.കോടതി ഉത്തരവുകൾ പാലിക്കണമെന്ന് കാണിച്ചുകൊണ്ട് ക്ഷേത്ര കമ്മിറ്റിക്ക് പോലീസ് നോട്ടീസും നൽകിയിട്ടുണ്ട്.30 കമ്മിറ്റികൾ കിഴൂർ പൂരം മഹോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.എല്ലാ കമ്മിറ്റിക്കാർക്കും ഓരോ ആന വീതമായിരിക്കും എഴുന്നുള്ളിപ്പിനായി ഉണ്ടാകുക. നിരവധി ആളുകൾ പങ്കെടുക്കുന്ന പൂരം കൂടിയാണ് കിഴൂർ പൂരം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമത്തിനകത്ത് നിന്നുകൊണ്ട് പൂരം ഭംഗിയായി നടത്തി തീർക്കാനുള്ള തന്ത്രപ്പാടിലാണ് ഉത്സവാഘോഷ കമ്മിറ്റിക്കാർ
കിഴൂർ പൂരം ഇന്ന്;കോടതി ഉത്തരവ് പൂരത്തിൻ്റെ നിറം കെടുത്തുമെന്ന ആശങ്കയിൽ പൂരപ്രേമികൾ
